തിരുവനന്തപുരം: ഇഡി കേസ് പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ. ഭരണം മാറിയതറിയാത്ത ചില ഉദ്യോഗസ്ഥർ ഇപ്പോഴും പോലീസിലുണ്ടെന്ന് മുരളീധരൻ പറഞ്ഞു. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾക്ക് മുണ്ടും ഷർട്ടും വാങ്ങിനൽകിയ പോലീസുകാർ തന്നെയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് പ്രവർത്തകരെ മ്യൂസിയം സ്റ്റേഷനിൽവച്ച് മർദിച്ച ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പേര് പറയുന്നത് ശരിയല്ലാത്തതിനാൽ അത് ചെയ്യുന്നില്ല.
ആ പോലീസ് ഉദ്യോഗസ്ഥന് മ്യൂസിയം സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകരെ തല്ലുന്ന ജോലിയായിരുന്നു. ആ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണ് കേസിൽ പ്രതിയായ മുൻ കൗൺസിലർക്ക് മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്തത്. വിഷയം ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തിയപ്പോഴാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.